Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Saturday, July 20, 2019

മനുഷ്യൻ പട്ടിണി കിടന്നു ചാവുമ്പോൾ കഴുകന്മാരെ തീറ്റാൻ 13 കോടി !

ജാർഖൻഡിൽ കഴിഞ്ഞ 10 ദിവസമായി പട്ടിണി കിടന്ന ഒരു മനുഷ്യൻ മരിച്ചതിൽ അവിടുത്തെ ഭക്ഷ്യ വകുപ്പിന് ഉത്തരവാദിത്തമൊന്നുമില്ല എന്ന് ഭക്ഷ്യ വകുപ്പു മന്ത്രി പറഞ്ഞതായുള്ള വാർത്തക്കു തൊട്ടു താഴെയാണ് കഴുകന്മാർക്കു പ്രജനന പദ്ധതി എന്ന വാർത്ത വായിച്ചത് .

മനുഷ്യൻ പട്ടിണി കിടന്നു ചാവുമ്പോൾ  കഴുകന്മാരെ  തീറ്റാൻ 13 കോടി !


കഴുകന്മാരെ  സംരക്ഷിക്കുന്നതിന്  12.53 കോടി  കേന്ദ്ര ഗവഃ മാറ്റിവെച്ചതായി പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ്  ജാവദേക്കർ അറിയിച്ചു.രാജ്യത്തെ കഴുകന്മാരുടെ ആകെ എണ്ണം 40  ദശലക്ഷത്തിൽ നിന്ന് 19000  ആയി കുറഞ്ഞതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിതെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു എന്നാണ് വാർത്ത .

നീളൻ കൊക്കുള്ള  12000  കഴുകന്മാരും വെള്ളത്തൂവൽപ്പുറമുള്ള 6000 കഴുകന്മാരും നേർത്ത കൊക്കുള്ള  1000 കഴുകന്മാരും മാത്രമേ ബാക്കിയുള്ളു .

1990 കളുടെ മധ്യത്തിലും 2007 ഓടെയും  മൂന്നിനം  നാടൻകഴുകന്മാരുടെയും എണ്ണത്തിൽ  99 % കുറവുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത് .
എന്താണ് വൻതോതിലുള്ള ഈ കുറവിന്  കാരണം ?

പശുക്കൾക്ക് ചികിത്സയുടെ ഭാഗമായി നൽകിയ ( ഡികളോ ഫെനക്   Declofenac ) എന്ന മരുന്നാണ്  കാരണമായി പ്രധാനമായി കണ്ടെത്തിയത് .കന്നുകാലികൾക്ക് വേദനയും വീക്കവും വരുമ്പോൾ അത് കുറക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിച്ചത്.എന്നാൽ ചത്ത് പോയ മൃഗങ്ങളെ ആഹാരമാക്കുന്നവയാണല്ലോ  കഴുകന്മാർ.അങ്ങിനെ ഇത്തരം മൃഗങ്ങളുടെ മാംസത്തിലടങ്ങിയ മരുന്നിന്റെ അംശം  കഴുകന്മാർക്ക് വിഷമായി മാറി.കഴുകന്മാർ ചത്തൊടുങ്ങതിനു കാരണമായത് ഇതാണ് .

കഴുകന്മാരുടെ വംശവർദ്ധനവിനായുള്ള  പ്രവർത്തനങ്ങൾക്കായി ഉത്തരാഖണ്ഡ്  സംസ്ഥാനത്തിനാണ്  ഏറ്റവും  കൂടുതൽ തുക അനുവദിച്ചത്.
5 കോടി  80  ലക്ഷം .മൃഗങ്ങളിൽ വീക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ കഴുകന്മാരിൽ അപകടകരമാണോ എന്ന വിലയിരുത്താനുള്ള  പ്രോജക്ട്   തുടങ്ങുന്നതിന് ഇന്ത്യൻ വെറ്റിനറി ഗവേഷണ കേന്ദ്രത്തിന് 2 .71 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. രാജ്യത്ത്  ഗുജറാത്ത് ,മധ്യപ്രദേശ്,ഹരിയാന,ബീഹാർ ,വെസ്റ്റ് ബംഗാൾ ,ആസ്സാം ,ഒഡിഷ ,തെലങ്കാന എന്നിവിടിങ്ങളിലായ് എട്ടു സംരക്ഷണ പ്രജനനകേന്ദ്രങ്ങൾ കഴുകന്മാരുടെ പ്രജനന വര്ധനവിനായി പ്രവർത്തിക്കുന്നുണ്ട്.(അവലംബം ഇന്ത്യൻ എക്സ്പ്രസ്സ് ,20 / 7 / 2019).

കഴുകന്മാരുടെ എണ്ണം കുറഞ്ഞു പോയാൽ നമ്മൾ മനുഷ്യന്മാർക്ക് എന്താണ് പ്രശ്നം എന്ന ചോദ്യം സ്വാഭാവികമാണ് .
ജാർഖണ്ഡ്  പോലുള്ള സംസ്ഥാനങ്ങളിൽ മനുഷ്യർ പട്ടിണി കൊണ്ട് മരിക്കുന്നു എന്ന വാർത്ത വായിക്കുമ്പോഴും കഴുകന്മാരുടെ വംശവർദ്ധനവിന് ഇത്രയും പണം നീക്കി വെക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം വീണ്ടുമുയർന്നേക്കാം.


ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ  ആഹാരശൃംഖലയിലെ ഓരോ കണ്ണിയും നിലനിൽക്കേണ്ടതാണ് എന്നുള്ളതാണ് ഈ ചോദ്യങ്ങൾക്കുള്ള  ഒരേ ഒരു ഉത്തരം.
പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്കു  അടിയന്തിര പ്രാധാന്യം നൽകണമെന്ന് പറയുന്നതും  ഇത് കൊണ്ടുതന്നെ.

മരുന്നുകൾ മൃഗങ്ങളിലോ മനുഷ്യനിലോ ഉപയോഗിക്കുന്നതിനു മുൻപ് ആഹാരശൃംഖലയിലെ  മറ്റു ജീവികൾക്ക്   അവ വരുത്താനിടയുള്ള പ്രശ്നങ്ങളും പഠിക്കേണ്ടതുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കഴുകന്മാർ ശവംതീനി ജീവികളാണ്.പ്രകൃതിയുടെ ശുചീകരണത്തൊഴിലാളികൾ.അവ മാരകരോഗം ബാധിച്ച ജീവികളുടേതടക്കം  മൃഗങ്ങളുടെ ശവശരീരങ്ങൾ തിന്നുതീർക്കുക എന്ന ശുചീകരണ പ്രവർത്തനം കൂടി ചെയ്യുന്നുണ്ട്.ആന്ത്രാക്സ്,റാബീസ് പോലുള്ള മാരകരോഗങ്ങൾ ബാധിച്ചു  മരിച്ച ജീവികളുടെ ശരീരഭാഗങ്ങൾ തിന്നാലും കഴുകന്  അതിന്റെ വയറ്റിലുള്ള പ്രത്യേകതരം ആസിഡിന്റെ പ്രവർത്തനഫലമായ്  രോഗബാധയുണ്ടാകാറില്ല.അത്തരം പകർച്ചവ്യാധികൾ പടരാതിരിക്കാൻ  കഴുകന്മാരുടെ ഭക്ഷണരീതി സഹായകമാണ്.കഴുകന്മാരുടെ എണ്ണം കുറയുമ്പോൾ ഇത്തരം മാരകരോഗങ്ങൾ കണ്ടമാനം പെരുകുന്നു .കഴുകന്മാർ കൈവെക്കാത്ത മാംസഭാഗങ്ങൾ പട്ടികൾക്കും എലികൾക്കുമായി   ധാരാളം ബാക്കിവന്നു.പട്ടികളും എലികളും പെരുകാൻ തുടങ്ങി.പട്ടികളും എലികളും രോഗം  ബാധിച്ച ജീവികളുടെ ശവങ്ങൾ തിന്നുമ്പോൾ അവ രോഗവാഹിനികളായിത്തീരുന്നു.കഴുകന്മാരുടെ വയറിന്റെ ഗുണം  കൊണ്ട് രോഗാണുക്കൾ നശിക്കുകയും രോഗം പകരുന്നത് ഇല്ലാതാവുകയും ചെയ്യും.

ഇന്ത്യയിൽ തെരുവുപട്ടികളുടെ എണ്ണം 11  വര്ഷം കൊണ്ട്  7  ദശലക്ഷത്തിൽ നിന്ന് 29  ലക്ഷമായി പെരുകി.38.5 ദശലക്ഷം തവണ നായ കടിയേറ്റ സംഭവങ്ങളുണ്ടായി.50000 ത്തോളം പേർക്ക് പേപ്പട്ടി കടിയേറ്റു  ചികിത്സ തേടേണ്ടിവന്നു .പേ വിഷത്തിനെതിരെ കൂടുതൽ വാക്സിൻ ഉത്പാദിപ്പിക്കാൻ മാത്രം ഇന്ത്യൻ ഗവൺമെന്റിനു  340  കോടി ഡോളറിനു തുല്യമായ  തുക ചെലവായതായി റിപ്പോർട് ചെയ്യപ്പെടുന്നു .
റാബീസ്,ആന്ത്രാക്സ്, പ്ളേഗ്  തുടങ്ങിയ രോഗങ്ങൾ  പെരുകുന്നതായും കാണാം .(അവലംബം :  www.4vultures.org ; www.wikipedia.org  )

പരിസ്ഥിതി സംരക്ഷണ മൂല്യങ്ങളാണ് കഴുകനെ  പ്രധാനപ്പെട്ട ഒരു കണ്ണിയാക്കുന്നത്.13  കോടി രൂപ ചിലവഴിച്ചാലും തരക്കേടില്ല. കഴുകന്മാർ മുൻപത്തെ പോലെ 40 ദശലക്ഷം എന്നതിലേക്ക്  വിരിഞ്ഞു വളർന്നു ചിറകുയർത്തി പറക്കേണ്ടത് തന്നെ.

 Declofenac ൻറെ കന്നുകാലികളിലുള്ള ഉപയോഗം 2006  മാർച്ചു 11  മുതൽ നമ്മുടെ രാജ്യത്തു നിരോധിക്കപ്പെട്ടിരിക്കുകയാണ് എങ്കിലും  ഇതിന്റെ ഉപയോഗം പൂർണമായി നിർത്താൻ കഴിഞ്ഞോ എന്ന കാര്യം സംശയമാണ്.അത് മറ്റൊരു അന്വേഷണ വിഷയമാണ് .

(തയ്യാറാക്കിയത്  : രാധാകൃഷ്ണൻ സി കെ,ആഹ്ളാദ് ആർ  ;ആലക്കോട് 20/07/2019)

click here for a pdf file