Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Monday, July 22, 2019

"മഴക്കുഴികൾ ശരിയായ പരിഹാരമല്ല. എന്തുകൊണ്ടെന്നാൽ .....

നിഷാന്ത് പരിയാരം എഴുതുന്നു.

"മഴക്കുഴികൾ ശരിയായ പരിഹാരമല്ല.

എന്തുകൊണ്ടെന്നാൽ .....


  ഏറെ നിരാശയോടെയാണ്  ഇതെഴുതുന്നത്. അതിഗുരുതരമായ ജലദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന ഒരു നാട്ടിലെ ജനതയായ നാം അതേപറ്റി നടത്തുന്ന ചർച്ചകൾക്ക് പ്രശ്നത്തിന്റെ മഞ്ഞുമല മുനമ്പിനെ പോലും സ്പർശിക്കാനാകുന്നില്ലല്ലോ എന്നതാണ് നിരാശ..

 മഹാഭൂരിപക്ഷം പേരും നിർദേശിച്ച പരാഹാരങ്ങൾ മഴക്കുഴികളും മഴവെള്ള സംഭരണികളും ടെറസിലെ മഴവെളളത്തെ കിണറ്റിൽ ഇറക്കുന്ന കിണർ റീ ചാർജും  തടയണകളും.. ആ പട്ടിക നീണ്ടു പോകുന്നു.
അവയൊന്നും ആവശ്യമില്ല എന്നല്ല ,ആവശ്യമാണ് , പക്ഷേ അതിനും മേലെ പാരിസ്ഥിതിക പരിഹാരങ്ങൾ നിർബന്ധമായും  വരണം ,വന്നിരിക്കണം ..

   കാര്യമായി ആരും പ്രകൃതിയെ കുറിച്ച് മിണ്ടിയില്ല.. മാനവരാശിയും  ജീവലോകമാകെയും നേരിടുന്ന ഹിമാലയൻ പ്രശ്നങ്ങൾക്കെല്ലാം സാങ്കേതിക പരിഹാരങ്ങൾ ( Technological Solutions) ഉണ്ടെന്ന് സാമാന്യ ജനത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.    അല്ലെങ്കിൽ അവർ പറയില്ല -കാടു മൂടിയ പറമ്പിൽ പോലും ഒരു മീറ്റർ നീളവും അരമീറ്റർ ആഴവും അത്ര തന്നെ വീതിയുമുളള കുഴികൾ എടുത്താൽ കിണറുകൾ ജലസമൃദ്ധമാകുമെന്ന് ..
അവർ പറയില്ല -വീടിന്റെ പുരപ്പുറത്തെ വെള്ളം കിണറ്റിൽ ഇറക്കിയതുകൊണ്ടു മാത്രം ഉറവകൾ ശക്തിപ്പെടുമെന്ന് ..
   തീച്ചയായും പറയില്ല..

   സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ പങ്കാളികളായ സെമിനാർ ബുദ്ധിജീവികളും ക്ലാസെടുക്കൽ വിദഗ്ധരും പറയുന്ന ഒരു തമാശയുണ്ട് , 3000 മില്ലീമീറ്റർ വാർഷിക വർഷപാതം ലഭ്യമായിട്ടും നമ്മുടെ നാട്ടിൽ വരൾച ഉണ്ടാകുന്നതിനു കാരണം കേരളത്തിന്റെ ചരിവാണെന്ന് , ഇതു കേട്ടാൽ തോന്നുക കഴിഞ്ഞ മൂന്നു നാല് ദശകങ്ങൾ കൊണ്ടാണ് കേരളം ചരിഞ്ഞത് എന്നാണ്. ആ ചരിവിന്റെ കിഴക്കൻ ഉന്നതിയായ പശ്ചിമഘട്ടമാണ് നമുക്ക് മഴ തരുന്നതെന്നും സുഖശീതളമായ കാലാവസ്ഥ ഒരുക്കുന്നതെന്നും ക്ലാസ് കേൾക്കുന്ന പാവങ്ങളോട് അവർ പറയുകയുമില്ല.. പറഞ്ഞാൽ ഗാഡ്ഗിൽ റിപ്പോർട്ടും ചിലപ്പോൾ റിസോർട് വ്യവസായവും ഇടയലേഖനങ്ങളുടെ പൊള്ളത്തരങ്ങളും പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസന്റെ തോട്ടങ്ങളും ഒക്കെ ചർച്ച ചെയ്യേണ്ടി വരും.. അതു കൊണ്ട് പശ്ചിമഘട്ടത്തിന്റെ നീളവും വീതിയും '' Hotest Hot "ജൈവവൈവിധ്യവും പറഞ്ഞ് നിർത്തും ..
 
    ''ആനമലയിൽ പെയ്യുന്ന മഴവെള്ളം ആറ് മണിക്കൂർ കൊണ്ട് അറബിക്കടലിലെത്തും '' എന്നൊക്കെ തട്ടി വിടുന്ന വിദഗ്ധരെ കണ്ടിട്ടുണ്ട് .. ഒഴുകുന്ന വെള്ളമെല്ലാം അണകളിൽ തടഞ്ഞു നിർത്തിയാൽ നാട് ജലസമൃദ്ധമാകും എന്ന ഉപദേശവും .. പുഴകൾ ഒഴുകി കടലിൽ എത്തിയില്ലെങ്കിൽ കരയിൽ നിന്നും കടലിലേക്കുള്ള ജൈവ പദാർത്ഥ പ്രവാഹങ്ങൾ തടസ്സപ്പെടില്ലേ എന്നും അത് പൊക്കാളി കൃഷിയെ മുതൽ കടലിലെ മൽസ്യ ലഭ്യതയെ വരെ ബാധിക്കില്ലേ എന്നും , ഒഴുക്ക് കുറഞ്ഞാൽ ഓരുവെള്ളത്തിന്റെ തള്ളിക്കയറ്റം വർദ്ധിക്കില്ലേ എന്നും അവരോട് ചോദിക്കരുത്..
  ആന മലയിൽ പെയ്യുന്ന മഴവെള്ളം ആറ് മണിക്കൂർ കൊണ്ട് അറബിക്കടലിൽ എത്തുമായിരുന്നു എങ്കിൽ ക്ലാസെടുക്കുന്ന വിദഗ്ധരും നമ്മളുമെല്ലാം 6 മാസത്തെ വേനലിനിടെ വെള്ളം കിട്ടാതെ ചത്തേനേ.. ആനമലയിൽ മാത്രമല്ല പശ്ചിമഘട്ടത്തിലാകെയും ഇടനാടൻ കുന്നുകളിലും പെയ്യുന്ന മഴവെളളം സ്വാഭാവിക സസ്യാവരണത്താൽ കവചിതമായ മണ്ണിലേക്കിറങ്ങി ഭൂഗർഭങ്ങളിലെ ജല അറകളിൽ സംഭരിക്കപ്പെടുന്നതു കൊണ്ടാണ് അടുത്തൊരു കാലം വരെ മേടമാസത്തിലും നമ്മുടെ കിണറുകൾ വറ്റാതിരുന്നത്, അതുകൊണ്ടാണ് കൊടിയ വേനലിലും നമ്മുടെ പല നീർച്ചാലുകളും വറ്റിവരണ്ടു പോകാതിരുന്നത് ,
കേരളത്തിന്റെ ഭൂഘടനയുടെയും കാലാവസ്ഥയുടെയും ജൈവവ്യവസ്ഥയുടെയും സവിശേഷതകൾ കൊണ്ടാണ് നമുക്ക് മൂന്ന് വിള നെൽക്കൃഷി ചെയ്യാനായത്..
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ പൂർണമായും ഇടനാടൻ ചെങ്കൽപരപ്പിന്റെ ഭാഗമായ കാരക്കുണ്ട് വെള്ളച്ചാട്ടം ഈ 2019 മെയ് മാസം വരെയും ഒഴുകിയത് ഉദാഹരണമായി ഇവിടെ സൂചിപ്പിക്കട്ടേ..
ചരിഞ്ഞ ഭൂപ്രകൃതിയാണെങ്കിലും പെയ്യുന്ന മഴവെളളത്തെ മണ്ണിലേക്കിറക്കാൻ പര്യാപ്തമായ സസ്യസമൃദ്ധി നമുക്കുണ്ടായിരുന്നു..
പശ്ചിമഘട്ടത്തിന്റെ ഉന്നതിയിലെ ചോലവനങ്ങളിലും പുൽമേടുകളിലും അതിനു താഴെ ചെങ്കുത്തായ ചരിവുകളിൽ പോലും മഴവെള്ളം ഉപരിതല ജലപ്രവാഹമായി (Surface flow) ഒഴുകിപ്പോകുന്നത് നമുക്ക് കാണാനാകില്ല . ചുട്ടുപഴുത്ത ഇരുമ്പുപാത്രത്തിൽ വീഴുന്ന വെള്ളത്തുളളികളെ പോലെ കാടിന്റെ തലപ്പിൽ പെയ്യുന്ന മഴവെള്ളവും അപ്രത്യക്ഷമാകുന്നു.. യഥാർത്ഥത്തിൽ അത് അപ്രത്യക്ഷമാകലല്ല, ഒരു തരം ഒളിച്ചു വയ്ക്കലാണ് , ചെയ്യുന്ന മഴവെള്ളമത്രയും ചോലകളായി മാത്രം പുറത്തേക്കൊഴുക്കുന്ന കാടുമൂടിയ മലകളുടെ മഹത്തായ മാന്ത്രികത.. മരത്തിന്റെ തടിയിൽ പറ്റിപ്പിടിച്ചു വളരുന്ന പന്നൽച്ചെടികൾ മുതൽ ഉണക്കത്തടി തുരക്കുന്ന വണ്ടുകളും പിന്നെ ചിതലുകളും ഉറുമ്പുകളും വരെ ഈ മഹാ ഇന്ദ്രജാലത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കുന്നു ..
ഏത് വേനലിലും കാട്ടിൽ വെളളമുളളത് ആര് 'മഴക്കുഴി' നിർമിച്ചിട്ടാണ് ?????
  മഴക്കുഴികൾ ശരിയായ പരിഹാരമല്ല എന്നു പറയുന്നത് എന്തു കൊണ്ടാണെന്നു വിശദീകരിക്കാം ?

1. മഴക്കാലത്ത് നമുക്ക് കാണാവുന്ന രീതിയിൽ മണ്ണിന്റെ ഉപരിതലത്തിലൂടെ വെള്ളം ഒഴുകിപ്പോകുന്നു എങ്കിൽ മാത്രമേ കുഴികൾ കുഴിച്ച് ആ വെള്ളത്തെ കുഴിയിൽ ഇറക്കേണ്ടതുളളൂ .. അല്ലാത്ത പക്ഷം പൂർണമായും അത് ഒരു പാഴ് വേല മാത്രം.

2. അടിക്കാടുകൾ ഉൾപ്പടെയുള്ള സ്വാഭാവിക സസ്യാവരണങ്ങൾ ഉള്ളതോ ,കരിയിലകളാൽ മണ്ണിന് പുതപ്പുള്ളതോ ആയ ഒരു പറമ്പിലും മഴക്കുഴികൾ ആവശ്യമില്ല..  കാരണം അത്തരം പറമ്പുകളിൽ നിന്നും സാധാരണയായി ഒരു തുള്ളി വെളളം പോലും ഒഴുകി നഷ്ടപ്പെടില്ല..

3. അനാവശ്യമായി ഇത്തരം കുഴികൾ നിർമിക്കുന്നത് മണ്ണിൽ നിന്നും ബാഷ്പീകണം വഴിയുള്ള ജലനഷ്ടം വർദ്ധിപ്പിക്കുകയും അത് വരൾചയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.

4. ആവശ്യമുള്ള ഇടങ്ങളിൽ കുഴിച്ച മഴക്കുഴികളിൽ നിന്നും നീക്കം ചെയ്യുന്ന

മണ്ണിനെ ആവരണ വിളകൾ വഴിയോ പുതയിട്ടോ സംരക്ഷിച്ചില്ലെങ്കിൽ അത് മണ്ണൊലിപ്പിനും കാരണമാകും .
   

 മഴക്കുഴികൾ നിർമിക്കാൻ കാടുവെട്ടിത്തെളിക്കുന്നതുപോലുള്ള മണ്ടത്തരങ്ങൾക്ക് പാവം തൊഴിലുറപ്പ് തൊഴിലാളികളെ തന്നെ ഉപയോഗിച്ചേക്കാം.. കാടുമൂടിയ മണ്ണ് തന്നെ മഴവെളളത്തെ മണ്ണിലിറക്കുമെന്ന സാമാന്യബോധം പദ്ധതി ആസൂത്രണ വിദഗ്ധർക്ക് ഉണ്ടാകാനിടയില്ല , ഉണ്ടായാലും അവർ പറയില്ല, കാരണം ഫണ്ട് ചെലവാക്കണ്ടേ..!!
കാടിന്റെ സ്വാഭാവികതയിൽ നിന്ന് പാഠം പഠിക്കുകയും കൃഷിയിടങ്ങളിൽ അവശേഷിച്ച സ്ഥലങ്ങളിലെല്ലാം ആവരണ വിളകൾ വളർത്തുകയും, മണ്ണിൽ നേരിട്ട് മഴയോ വെയിലോ കാറ്റോ ഏൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.  
സ്വാഭാവികമായി വളരുന്ന പുൽവർഗ സസ്യങ്ങളെ സാധ്യമായത്രയും സംരക്ഷിക്കാൻ ശ്രമിക്കുകയും വേണം..
പരിസ്ഥിതി പരിപാലനത്തിന്റെ പാഠങ്ങൾ പരിസ്ഥിതിയിൽ നിന്നു തന്നെയാകണം പഠിക്കേണ്ടത് -
   - നിശാന്ത് -
******************************************************************************

മഴക്കുഴികൾ എന്ന പമ്പരവിഡ്ഢിത്തത്തെ കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയ പോസ്റ്റിന്റെ കൂടെ ചേർത്തു വായിക്കാൻ അൽപം കൂടി ..
  മഴക്കുഴികളിൽ വെള്ളമുണ്ടാകാൻ സാധ്യത  മഴയുള്ള മാസങ്ങളിൽ മാത്രമല്ലേ.. മറ്റു മാസങ്ങളിൽ അവ എന്തു ചെയ്യും.. ??
ഉത്തരം ലളിതമാണ്
അവ വരൾച്ചയുടെ തോത് വർദ്ധിപ്പിക്കും.
എങ്ങനെ എന്ന് വിശദീകരിക്കാം..
 ഒന്നാമതായി മഴക്കുഴികൾ മഴ വെള്ളത്താൽ നിറഞ്ഞാലും ആ വെളളം ഭൂമിയിലേക്ക് കാര്യമായി ഇറങ്ങുകയില്ല എന്ന വസ്തുതയാണ് പറയാനുള്ളത്. കാരണം കുഴിയ്ക്കകത്തെ വെറുംമണ്ണിൽ വെള്ളം കെട്ടി നിൽക്കുന്നതോടെ അടിയിൽ ചെളിയുടെ നേർത്ത പാളി രൂപം കൊള്ളും . ഇതിന്റെ കനം ഏതാനും മഴകൾ കൂടി കഴിയുമ്പോൾ വർദ്ധിക്കും ,ഇതോടെ മണ്ണിലേക്കുള്ള നീർവാർച്ച തടയപ്പെടും.. മൺ റോഡിലും മറ്റും രൂപം കൊള്ളുന്ന ചെറിയ വെള്ളക്കെട്ടുകൾ ഏറെ ദിവസം അത്തരത്തിൽ തന്നെ അവശേഷിക്കുന്നതിനുള്ള കാരണം അടിയിൽ ഊറിക്കൂടിയ ചെളി വെളളത്തെ മണ്ണിലേക്ക് ഇറക്കാതിരിക്കുന്നതിനാലാണ് .. വെയിലേറ്റ് ബാഷ്പീകരണം വഴിയാകും മൺ റോഡിലെ ഇത്തരം കുഴികൾ പലപ്പോഴും വറ്റുന്നത് .. മഴക്കുഴികളിലും ഇതു തന്നെ സംഭവിക്കും.. വെളളത്തെ മണ്ണിൽ ഇറക്കാൻ സമ്മതിക്കുകയുമില്ല. ബാഷ്പീകരണ നഷ്ടം വർദ്ധിപ്പിക്കുകയും ചെയ്യും..
  മിക്ക മഴക്കുഴികളുടെയും ആഴം 30 സെന്റീമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെയാണ് , അതായത് ചെടികളുടെയും മരങ്ങളുടെയും വേര്പടല മേഖല (Root Zone ) .ഈ മേഖലയിൽ സൂര്യപ്രകാശത്തിന്റെ ചൂടും കാറ്റും ഒന്നും തട്ടാൻ പാടില്ലാത്തതാണ്. കാരണം മണ്ണിന്റെ ഈ അടരിലെ ജലാംശം ബാഷ്പീകരണം വഴി നഷ്ടപ്പെട്ടാൽ അത് സസ്യ വളർച്ചയെ ദോഷകരമായി ബാധിക്കും.
അടിക്കാടു കൊണ്ടും കരിയിലകൾ കൊണ്ടും ദ്രവിക്കുകയും അഴുകുകയും ചെയ്യുന്ന ജൈവാംശം കൊണ്ടും മൂടപ്പെട്ട മണ്ണാണ് ഇത്തരത്തിൽ ആഴത്തിൽ തുറന്നു വയ്ക്കപ്പെടുന്നത് .
മഴയില്ലാത്ത മാസം മുഴുവൻ ഈ 'മഴക്കുഴികൾ' 'ബാഷ്പീകരണക്കുഴികൾ' ആയാണ് വർത്തിക്കുക ..
    - നിശാന്ത് -